
Sign up to save your podcasts
Or


രജത നിദ്രാതിരശ്ശീലയിൽ സപ്ത
നിറമണിഞ്ഞശ്വബന്ധരഥങ്ങളിൽ
പൊലിമയോടെഴുന്നെള്ളുന്ന സ്വപ്നമേ
വരിക വീണ്ടും നിശാദർശനങ്ങളിൽ.
രജനി താരകൾ കൊണ്ടു മേലാപ്പിട്ട
പഴയ ടാക്കീസിനുള്ളിൽ നിലത്തിരു-
ന്നൊരുപിടിച്ചൂടു കടലയും ഉദ്വേഗ-
നിമിഷ പാനീയവും കൊണ്ടിരിപ്പു ഞാൻ.
മറവി മാറാല മൂടിയ രംഗങ്ങൾ
നിറയെ വർണ്ണങ്ങൾ ചാർത്തി വന്നെത്തുന്നു.
പ്രണയ കല്ലോല ജാലങ്ങളിൽ തോണി
അഴിമുഖത്തിലേക്കെത്തുന്നനശ്വരം.
മണലിലാരോ കളിത്തട്ടു കാക്കുന്നു,
മധുരമുള്ളോരിതൾ വച്ചുനീട്ടുന്നു,
മെതി കഴിഞ്ഞു വൈക്കോലിൽ തിമിർക്കുന്നൊ-
രിരവിലാരോ ഒളിക്കുന്നു ചുംബനം.
കലഹമെത്തിനോക്കുന്നൊരാ ജാലക-
പ്പഴുതിലുല്ലാസഘോഷം നിറയ്ക്കുന്നു.
കരതലത്തിലെ രേഖയിൽ കൊള്ളിമീ-
നിടറി വീഴുന്നു വർഷപാതങ്ങളും.
ഝടുതിയെത്തുന്നിടവേളയിൽ കണ്ണു-
തിരുമിയോടുന്നു മാവിൻ ചുവട്ടിലെ
ലവണ ലാവണ്യ ധാരയിൽ മാത്രകൾ
മതിമറന്നിട്ടു പോകുന്നു പിന്നെയും.
പുക മുറിച്ചുകൊണ്ടെത്തുന്നറിയിപ്പു
"പുകവലിക്കുവാൻ പാടില്ല," പിന്നെയും!
നിറയെ വർത്തമാനങ്ങൾ നിറഞ്ഞൊരീ
പഴയ കൊട്ടക സമ്പൂർണ്ണമാകുന്നു.
നിറയെ നൃത്തങ്ങൾ, ഗാനങ്ങൾ, സംഘർഷ-
ഭരിത സംഘട്ടനങ്ങൾ, തമാശകൾ,
കദന പാതങ്ങൾ, കാറോട്ടവേട്ടയ്ക്കു-
മൊടുവിലെന്തെന്നു കാത്തിരിപ്പല്ലയോ!
പുലരി തല്ലിയുണർത്തുന്നു, ചമ്മിയ
ചിരി പരക്കുന്നു, സ്വപ്നമേ നീയിനി
പകലൊരുക്കും കിനാവിനു കൈകൊടു-
ത്തിവിടെയെങ്ങോ മറഞ്ഞിരിക്കുന്നുവോ?
രജത നിദ്രാതിരശ്ശീലയിൽ സപ്ത
നിറമണിഞ്ഞിന്ദ്ര ചാപം കുലച്ചുകൊ-
ണ്ടൊഴുകിയെത്തുന്ന വിസ്മയാകാരമെ
വരിക വീണ്ടും നിശാദർശനങ്ങളിൽ.
-----------------
23.08.2023
By Mozhiരജത നിദ്രാതിരശ്ശീലയിൽ സപ്ത
നിറമണിഞ്ഞശ്വബന്ധരഥങ്ങളിൽ
പൊലിമയോടെഴുന്നെള്ളുന്ന സ്വപ്നമേ
വരിക വീണ്ടും നിശാദർശനങ്ങളിൽ.
രജനി താരകൾ കൊണ്ടു മേലാപ്പിട്ട
പഴയ ടാക്കീസിനുള്ളിൽ നിലത്തിരു-
ന്നൊരുപിടിച്ചൂടു കടലയും ഉദ്വേഗ-
നിമിഷ പാനീയവും കൊണ്ടിരിപ്പു ഞാൻ.
മറവി മാറാല മൂടിയ രംഗങ്ങൾ
നിറയെ വർണ്ണങ്ങൾ ചാർത്തി വന്നെത്തുന്നു.
പ്രണയ കല്ലോല ജാലങ്ങളിൽ തോണി
അഴിമുഖത്തിലേക്കെത്തുന്നനശ്വരം.
മണലിലാരോ കളിത്തട്ടു കാക്കുന്നു,
മധുരമുള്ളോരിതൾ വച്ചുനീട്ടുന്നു,
മെതി കഴിഞ്ഞു വൈക്കോലിൽ തിമിർക്കുന്നൊ-
രിരവിലാരോ ഒളിക്കുന്നു ചുംബനം.
കലഹമെത്തിനോക്കുന്നൊരാ ജാലക-
പ്പഴുതിലുല്ലാസഘോഷം നിറയ്ക്കുന്നു.
കരതലത്തിലെ രേഖയിൽ കൊള്ളിമീ-
നിടറി വീഴുന്നു വർഷപാതങ്ങളും.
ഝടുതിയെത്തുന്നിടവേളയിൽ കണ്ണു-
തിരുമിയോടുന്നു മാവിൻ ചുവട്ടിലെ
ലവണ ലാവണ്യ ധാരയിൽ മാത്രകൾ
മതിമറന്നിട്ടു പോകുന്നു പിന്നെയും.
പുക മുറിച്ചുകൊണ്ടെത്തുന്നറിയിപ്പു
"പുകവലിക്കുവാൻ പാടില്ല," പിന്നെയും!
നിറയെ വർത്തമാനങ്ങൾ നിറഞ്ഞൊരീ
പഴയ കൊട്ടക സമ്പൂർണ്ണമാകുന്നു.
നിറയെ നൃത്തങ്ങൾ, ഗാനങ്ങൾ, സംഘർഷ-
ഭരിത സംഘട്ടനങ്ങൾ, തമാശകൾ,
കദന പാതങ്ങൾ, കാറോട്ടവേട്ടയ്ക്കു-
മൊടുവിലെന്തെന്നു കാത്തിരിപ്പല്ലയോ!
പുലരി തല്ലിയുണർത്തുന്നു, ചമ്മിയ
ചിരി പരക്കുന്നു, സ്വപ്നമേ നീയിനി
പകലൊരുക്കും കിനാവിനു കൈകൊടു-
ത്തിവിടെയെങ്ങോ മറഞ്ഞിരിക്കുന്നുവോ?
രജത നിദ്രാതിരശ്ശീലയിൽ സപ്ത
നിറമണിഞ്ഞിന്ദ്ര ചാപം കുലച്ചുകൊ-
ണ്ടൊഴുകിയെത്തുന്ന വിസ്മയാകാരമെ
വരിക വീണ്ടും നിശാദർശനങ്ങളിൽ.
-----------------
23.08.2023