📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 81-84
അവലംബം: അമാനി മൗലവി തഫ്സീർ
--------------------------------------
19:81 وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا ﴾٨١﴿
തങ്ങള്‍ക്കു സഹായശക്തി ആയിത്തീരുവാന്‍വേണ്ടി അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനു പുറമെ (മറ്റു) ചില ആരാധ്യന്മാരെ സ്വീകരിച്ചിരിക്കുകയാണ്.
وَاتَّخَذُوا
അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ آلِهَةً പല ദൈവങ്ങളെ لِّيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി لَهُمْ അവര്‍ക്ക്, ഇവര്‍ക്ക് عِزًّا ശക്തി, സഹായശക്തി
19:82 كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا ﴾٨٢﴿
അങ്ങനെയല്ല; അവര്‍ ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുകയും, ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്.
كَلَّا
അങ്ങിനെയല്ല سَيَكْفُرُونَ അവര്‍ നിഷേധിക്കും بِعِبَادَتِهِمْ അവരുടെ ആരാധനയെ وَيَكُونُونَ അവര്‍ ആയിത്തീരുകയും ചെയ്യും عَلَيْهِمْ അവര്‍ക്ക്, ഇവര്‍ക്ക് ضِدًّا എതിര്, എതിരില്‍
പരദൈവങ്ങളെ സ്വീകരിക്കുന്നതിനു മുശ്രിക്കുകള്‍ ന്യായം പറഞ്ഞിരുന്നതു, അവര്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നായിരുന്നു. എന്നാല്‍, പരലോകത്തു വെച്ചു സംഭവിക്കുന്നതു നേരെ മറിച്ചായിരിക്കും. അവര്‍ തങ്ങളെ ആരാധിച്ചിരുന്നുവെന്നതു പോലും ആ ദൈവങ്ങള്‍ നിഷേധിക്കുകയും, അവര്‍ അവരുടെ വിരോധികളായിത്തീരുകയുമാണുണ്ടാകുക.
19:83 أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَٰطِينَ عَلَى ٱلْكَٰفِرِينَ تَؤُزُّهُمْ أَزًّا ﴾٨٣﴿
(നബിയേ) നീ കാണുന്നില്ലേ - അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?!
أَلَمْ تَرَ
നീ കണ്ടില്ലേ, കാണുന്നില്ലേ أَنَّا أَرْسَلْنَا നാം അയച്ചിട്ടുണ്ടെന്നു الشَّيَاطِينَ പിശാചുക്കളെ عَلَى الْكَافِرِينَ അവിശ്വാസികളില്‍ تَؤُزُّهُمْ അവരെ ഇളക്കിക്കൊണ്ടു أَزًّا ഒരു ഇളക്കിവിടല്‍
19:84 فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا ﴾٨٤﴿
അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.
فَلَا تَعْجَلْ
ആകയാല്‍ നീ ധൃതിപ്പെടരുത് عَلَيْهِمْ അവരെപ്പറ്റി إِنَّمَا نَعُدُّ നാം എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് لَهُمْ അവര്‍ക്കു عَدًّا ഒരു എണ്ണല്‍
അവിശ്വാസികള്‍ക്കു അവരുടെ ഹിതമനുസരിച്ചു കൂത്താടി നടക്കുവാനും, സത്യത്തിന്റെ നേരെ കണ്ണടച്ചു പരിഹാസം കൊള്ളുവാനും അവരെ പ്രേരിപ്പിച്ചുവിടുന്ന ഒരു തരം പിശാചുക്കളെ അല്ലാഹു അയച്ചുവിട്ടിരിക്കുകയാണ്. യഥേഷ്ടം പ്രവര്‍ത്തിക്കുന്നതില്‍നിന്നു തല്ക്കാലം അല്ലാഹു അവരെ തടയുന്നില്ല. അവരുടെ ധിക്കാരത്തിന്റെ പ്രതിഫലം നല്കുന്ന സമയം വിദൂരമൊന്നുമല്ല. ഓരോ നാഴികയും, ഓരോ വിനാഴികയും അതിലേക്കുള്ള സമീപനമത്രെ. അധികം താമസിയാതെ അതിന്റെ എണ്ണം പൂര്‍ത്തിയാകുന്നതാണ്. പൗരസ്ത്യ മഹാകവിയായ ശൗഖീബേഗ് (شوقي بك) പറഞ്ഞതെത്ര വാസ്തവം! – دقات قلب المرء قائلة له ، ان الحياة دقائق و ثوانى (മനുഷ്യന്റെ ഹൃദയത്തിന്റെ മിടിപ്പുകള്‍ അവനോടു പറഞ്ഞുകൊണ്ടിരിക്കുകയാണ്: ജീവിതമെന്നാല്‍, മിനിട്ടുകളും സെക്കന്റുകളുമാകുന്നു.) അങ്ങനെ, ആ സമയം ഇതാ എത്താറായി. എത്തിക്കഴിഞ്ഞാല്‍ ഓരോന്നിന്റെയും, ഓരോരുത്തരുടേയും പ്രതിഫലങ്ങള്‍ ശരിക്കും, കൃത്യമായും, നല്കപ്പെടും – സംശയിക്കേണ്ടതില്ല. ബന്ധപ്പെടേണ്ടതുമില്ല. എല്ലാ ഓരോ കാര്യത്തിന്റേയും പ്രതിഫലം പരലോകത്തുവെച്ച് മാത്രമാണ് ലഭിക്കുകയെന്നും, ഇവിടെവെച്ച് ഏതു പ്രവൃത്തിക്കും ഫലം പ്രത്യക്ഷപ്പെടുകയില്ല എന്നും ധരിക്കുന്നതു ശരിയല്ല. പരലോകത്തേക്കു നീട്ടിവെക്കുന്ന ഭാഗവും, ഇവിടെവച്ചു തന്നെ അനുഭവപ്പെടുന്ന ഭാഗവും അതിലുണ്ടായിരിക്കും. നോക്കുക: അതാ ആ മുശ്രിക്കുകളുടെ ധിക്കാരഫലം അവര്‍ അനുഭവിക്കാന്‍ എത്ര കാലം കഴിയേണ്ടി വന്നു?! സൂറത്തു മര്‍യം അവതരിച്ച് കവിഞ്ഞ പക്ഷം പത്തുകൊല്ലം മാത്രം! അവരുടെ ധിക്കാരത്തിന്റെ ഭരണവും, ഭരണകൂടവും അവിടെ നിന്നു തുടച്ചുനീക്കപ്പെട്ടു. ഇസ്ലാമിന്റെ വിജയം പ്രത്യക്ഷപ്പെടുകയും ചെയ്തു. അതുപോലെ എത്രയോ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.