18:42 وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًا ﴾٤٢﴿
അവന്റെ സമൃദ്ധി (മുഴുവനും, ആപത്തുകളാല്‍) വലയം ചെയ്യപ്പെട്ടുപോയി! അങ്ങനെ, അതില്‍ അവന് ചിലവിറക്കിയിരുന്നതിനെപ്പറ്റി രണ്ടു കൈപടങ്ങളും മറിച്ചുകൊണ്ടിരിക്കുക (വ്യസനിച്ചു കൈമലര്‍ത്തുക)യായി! അവയാകട്ടെ (തോട്ടങ്ങളാകട്ടെ), അവയുടെ പന്തലുകളോടെ വീണടിഞ്ഞുകിടക്കുകയാണ്! അവന് പറഞ്ഞുകൊണ്ടിരിക്കുന്നു: 'അഹോ! ഞാന്‍ എന്റെ റബ്ബിനോട് ആരെയും പങ്കുചേര്‍ക്കാതിരുന്നെകില്‍ നന്നായിരുന്നു!' എന്ന്
18:43 وَلَمْ تَكُن لَّهُۥ فِئَةٌ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا ﴾٤٣﴿
അല്ലാഹുവിനെക്കൂടാതെ, അവനെ (സഹായിച്ചു) രക്ഷപ്പെടുത്തുന്ന ഒരു കൂട്ടരും അവനുണ്ടായില്ല; അവന് സ്വയം രക്ഷപ്രാപിച്ചവനായതുമില്ല.
18:44 هُنَالِكَ ٱلْوَلَٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا ﴾٤٤﴿
അവിടെ (ഇത്തരം സന്ദര്‍ഭത്തില്‍) രക്ഷാധികാരം, യഥാര്‍ത്ഥാസ്തിത്വമുള്ളവനായ അല്ലാഹുവിനുള്ളതാണ്. അവന്, പ്രതിഫലം (നല്കുന്നതില്) ഉത്തമനായുള്ളവനും, പര്യവസാനം (ശുഭകരമാക്കുന്നതില്‍) ഉത്തമാനായുള്ളവനും ആകുന്നു.
മേല്‍ വിവരിച്ച ഉപമയെസംബന്ധിച്ചു വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടു അഭിപ്രായമുണ്ട്: ബനൂഇസ്രാഈലില് (ഇസ്രായീല്‍ സന്തതികളില്‍) നടന്ന ഒരു സംഭവമാണതെന്നു ഒരു വിഭാഗക്കാര്‍ പറയുന്നു. ഉദാഹരണാര്‍ത്ഥം പറയപ്പെട്ട ഒരു സങ്കല്പകഥയാണെന്നാണു മറ്റു പലരുടെയും അഭിപ്രായം. രണ്ടായിരുന്നാലും ഉദ്ദേശ്യം വ്യക്തമാകുന്നു. ഉദാഹരണവും ഉപമയും പറയുമ്പോള്‍, അതിലടങ്ങിയ പാഠമെന്താണെന്നേ നാം നോക്കേണ്ടതുള്ളു.
സത്യമതം സ്വീകരിക്കുന്നതും, സ്വീകരിക്കാതിരിക്കുന്നതും ജനങ്ങളുടെ ഇഷ്ടമാണ് – അതില്‍ ബലാല്‍ക്കാരമില്ല. പക്ഷേ, വിശ്വസിച്ചവരുടെ സല്‍ക്കര്‍മ്മഫലം അവര്‍ അനുഭവിക്കും; വിശ്വസിക്കാത്തവരുടെ കര്‍മ്മഫലം അവരും അനുഭവിക്കേണ്ടിവരും എന്നു അല്ലാഹു ആദ്യം ഉണര്‍ത്തി. പാരത്രികരക്ഷാശിക്ഷകളുടെയും, പ്രതിഫലങ്ങളുടെയും സാമാന്യരൂപവും വിവരിച്ചു. അതെ, സത്യനിഷേധികള്‍ക്കു എരിപൊരികൊള്ളുന്ന നരകാഗ്നിയും, സത്യവിശ്വാസികള്‍ക്കു സുഖാനുഭൂതികള്‍ നിറഞ്ഞ നിത്യസ്വര്‍ഗ്ഗവും ആണെന്നു പറഞ്ഞു. അതുകൊണ്ടു മതിയാക്കാതെ, സത്യനിഷേധികള്‍ പരലോകത്തു മാത്രമല്ല, ഇഹലോകത്തും ദൗര്‍ഭാഗ്യകരമായ പല നാശനഷ്ടങ്ങള്‍ക്കും വിധേയരായേക്കുമെന്നു മറ്റൊരു താക്കീതുകൂടി നല്‍കുകയാണ്. താല്‍ക്കാലിക സുഖസൗകര്യങ്ങള്‍ കണ്ട് അവര്‍ വഞ്ചിതരാകരുതെന്നു മുന്നറിയിപ്പു നല്കുന്നു. നേരെ മറിച്ചു സത്യവിശ്വാസികളോട് അവര്‍ തങ്ങളുടെ താല്‍ക്കാലിക വിഷമതകളും, നിസ്സഹായതയും കണ്ട് നിരാശപ്പെടരുത്, ഐഹിക സുഖാഡംബരങ്ങള്‍ നിലനില്പില്ലാത്തതാണ്, നാശത്തിലേക്കു നീങ്ങുവാന്‍ ശ്രമിച്ചാല്‍ അവയ്ക്കു നിമിഷങ്ങളേ താമസമുണ്ടാകുകയുള്ളു, മനുഷ്യന്റെ ഊക്കും ശക്തിയും അവിടെ ഫലം ചെയ്കയില്ല, എന്നിങ്ങനെ ഉപദേശിച്ചുകൊണ്ടു അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.
പ്രസ്തുത യാഥാര്‍ത്ഥ്യങ്ങളെ ഒരു ഉപമമൂലം വ്യക്തമാക്കിയതാണ് മുകളില്‍ നാം കാണുന്നത്. അതായതു, രണ്ടാളുകള്‍: ഒരാള്‍ക്കു സുഖസൗകര്യങ്ങളെല്ലാം തികഞ്ഞിട്ടുണ്ട്. മറ്റേവനു ഒന്നുമില്ല. ആദ്യത്തേവന്‍ വഞ്ചിതനാകുന്നു, രണ്ടാമത്തേവനെ അവന് നിസ്സാരനായിക്കാണുന്നു. അഹങ്കാരത്തോടെ അതിരുവിട്ട് പലതും അവന് അവനോടു പറയുന്നു. അതേസമയത്തു രണ്ടാമത്തേവന് അവനെ ഉപദേശിക്കുന്നു: ‘ഇതെല്ലാം കണ്ടു നീ വഞ്ചിതനാകേണ്ടതില്ല, ഞൊടിയിടകൊണ്ടു ഇതൊക്കെ നാശപ്പെട്ടുപോയിക്കൂടെന്നില്ല’ എന്നൊക്കെ. മറ്റേവനതു പരിഹാസ്യമായി ഗണിക്കുന്നു. അതാ, പെട്ടെന്നൊരു പ്രഭാതം! അവനെ അഹങ്കാരഭരിതനാക്കിയ തോട്ടങ്ങളും, ധനവിഭവങ്ങളുമെല്ലാം തകര്‍ന്നു തരിപ്പണമായിത്തീര്ന്നു! അവന്റെ അഹങ്കാരം അതാ, നിൽക്കുന്നു! ആശങ്കകള്‍ നശിക്കുന്നു! ഖേദിച്ചു കൈ മലര്‍ത്തുന്നു! ഇതാണ് ഉപമയുടെ ചുരുക്കം.
അഹങ്കാരിയായ തോട്ടക്കാരനെപ്പോലെ, മക്കായിലെ ഖുറൈശി പ്രധാനികളെയും, അവരെപ്പോലെയുള്ള ഇതര ധിക്കാരികളെയും കരുതാം. അബലരും നിർധനരുമായ സത്യവിശ്വാസികളെ, ആ സാധുസഹോദരന്റെ പക്ഷക്കാരായും ഗണിക്കാം. മേല്‍കണ്ട തോട്ടത്തിന്റെ ചിത്രീകരണം അറബികളെ സംബന്ധിച്ചിടത്തോളം വളരെ അനുയോജ്യമായതാണ്. സിരിയായിലെ മുന്തിരിത്തോട്ടങ്ങള്പോലെയുള്ള രണ്ടു വമ്പിച്ച തോട്ടങ്ങള്‍. ചുറ്റുപാടും ഈത്തപ്പനകള്‍ തലപൊക്കി നില്ക്കുന്നു. തോട്ടത്തിന്റെ ഏതു ഭാഗത്തും വെള്ളം എത്തിക്കുന്ന തോടുകള്‍ മദ്ധ്യത്തിലും. ഇരു കരകളിലും, ചാഞ്ചാടിക്കളിച്ചു കൊണ്ടിരിക്കുന്ന കൃഷിപ്പാടങ്ങള്‍, ഇതിലപ്പുറം അറബികള്‍ക്കിടയില്‍ സുഖൈശ്വര്യങ്ങള്ക്കുള്ള ഉപാധികളായി മറ്റെന്താണുള്ളത്?! എന്നാല്‍, തോട്ടക്കാരെമാത്രം ബാധിക്കുന്ന ഒരു ഉപമയല്ല ഇത്. ക്ഷേമൈശ്വര്യങ്ങള്‍ വേണ്ടത്ര ലഭിച്ച് അഹങ്കാരികളും, ആഡംബരപ്രിയരുമായി മതിമറന്നു കഴിഞ്ഞുകൂടുന്ന ഏവനേയും താക്കീത് ചെയ്യുന്ന ഒരു ഉദാഹരണമത്രെ ഇത്.