18:98 قَالَ هَٰذَا رَحْمَةٌ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّا ﴾٩٨﴿
അദ്ദേഹം പറഞ്ഞു: 'ഇതു എന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള ഒരു (വലുതായ) അനുഗ്രഹമത്രെ! എനി, എന്റെ രക്ഷിതാവിന്റെ നിശ്ചയം (നിശ്ചിത സമയം) വന്നാല്‍, അവന് അതു (തകര്‍ത്തു) നിരപ്പാക്കുന്നതാണ്. എന്റെ റബ്ബിന്റെ നിശ്ചയം യഥാര്‍ത്ഥമായിരിക്കുന്നതുമാണ്.'
قَالَ
അദ്ദേഹം പറഞ്ഞു هَـٰذَا ഇതു رَحْمَةٌ ഒരു കാരുണ്യമാണ്, അനുഗ്രഹമാണ് مِّن رَّبِّي എന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള فَإِذَا جَاءَ എനി വന്നാല്‍ وَعْدُ رَبِّي എന്റെ രക്ഷിതാവിന്റെ നിശ്ചയം, വാഗ്ദത്തം جَعَلَهُ അതിനെ അവന് ആക്കുന്നതാണ് دَكَّاءَ തകര്‍ന്നതു, നിരപ്പായതു (തകര്‍ന്നു നിരപ്പായതു) وَكَانَ ആയിരിക്കുന്നതാണു, ആകുന്നതാണ് وَعْدُ رَبِّي എന്റെ രക്ഷിതാവിന്റെ നിശ്ചയം, വാഗ്ദത്തം حَقًّا സത്യമായതു, യഥാര്‍ത്ഥം
ഇത്രയും വലിയ ഒരു മഹല്‍കൃത്യം ഉദ്ദേശിച്ചപോലെ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. അദ്ദേഹം പറഞ്ഞു: ‘ഇതു എന്റെ കൈക്കു നടന്ന ഒരു കാര്യമാണെങ്കിലും, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടുമാത്രമാണിതു സാധിച്ചത്. ഈ കെട്ടു തകര്‍ക്കുവാനും, മീതെ കയറിമറിയുവാനും ഇപ്പോള്‍ ആര്‍ക്കും സാധ്യമല്ല. പക്ഷേ, ഒരു നിശ്ചിത സമയം വരുവാനുണ്ട്, അതു വന്നാല്‍ പിന്നെ, ഇതെല്ലാം തകര്‍ന്നു തരിപ്പണമാകും. അതു വരാതിരിക്കയുമില്ല.’ (ദുല്‍ഖര്‍നൈനിയെയും, യാജൂജു – മാജൂജിനെയും സംബന്ധിച്ചു ഈ അദ്ധ്യായം അവസാനിക്കുമ്പോള്‍ പ്രത്യേകം കൊടുത്ത വ്യാഖ്യാനക്കുറിപ്പില്‍ കൂടുതല്‍ വിവരം കാണാം.)
18:99 ۞ وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِى بَعْضٍ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَٰهُمْ جَمْعًا ﴾٩٩﴿
അന്ന് അവരില്‍ ചില വിഭാഗത്തെ (മറ്റു) ചില വിഭാഗത്തില്‍ അലമറിയുന്നതായ നിലയില്‍ നാം വിട്ടേക്കുന്നതാണ്; കാഹളത്തില്‍ ഊതപ്പെടുകയും, അപ്പോള്‍ നാം അവരെ ശേഖരിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നതാകുന്നു;
وَتَرَكْنَا
നാം വിട്ടേക്കും, ഒഴിച്ചുവിടും بَعْضَهُمْ അവരില്‍ ചിലരെ, ഒരു വിഭാഗത്തെ يَوْمَئِذٍ അന്നു, ആ ദിവസം يَمُوجُ അലമറിയുന്നതായി فِي بَعْضٍ ചിലരില്‍, ഒരു വിഭാഗത്തില്‍ وَنُفِخَ ഊതപ്പെടുകയം ചെയ്യുംفِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَجَمَعْنَا അപ്പോള്‍ നാം ഒരുമിച്ചു കൂട്ടുന്നതാണ് هُمْ അവരെ جَمْعًا ഒരു ഒരുമിച്ചുകൂട്ടല്‍, ശേഖരിക്കല്‍
18:100 وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَٰفِرِينَ عَرْضًا ﴾١٠٠﴿
അന്നത്തെ ദിവസം, അവിശ്വാസികള്‍ക്കു നരകത്തെ നാം ശരിയാംവണ്ണം കാണിച്ചു കൊടുക്കുന്നതാണ്:-
وَعَرَضْنَا
നാം കാണിച്ചുകൊടുക്കും, പ്രദര്‍ശിപ്പിക്കും جَهَنَّمَ നരകത്തെ يَوْمَئِذٍ അന്നു, ആ ദിവസം لِّلْكَافِرِينَ അവിശ്വാസികള്‍ക്ക് عَرْضًا ഒരു കാണിക്കല്‍, (ശരിയാം വണ്ണം)
18:101 ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُوا۟ لَا يَسْتَطِيعُونَ سَمْعًا ﴾١٠١﴿
അതായതു്: എന്റെ ബോധനത്തെ സംബന്ധിച്ച തങ്ങളുടെ കണ്ണുകള്‍ മൂടിയിലായിരിക്കുകയും, കേള്‍ക്കുവാന്‍ സാധിക്കാതിരിക്കുകയും ചെയ്തിരുന്നവര്‍ക്ക്.
الَّذِينَ
അതായതു യാതൊരു കൂട്ടര്‍ക്കു كَانَتْ ആയിരുന്നു أَعْيُنُهُمْ അവരുടെ കണ്ണുകള്‍ فِي غِطَاءٍ മൂടിയില്‍ عَن ذِكْرِي എന്റെ ബോധനത്തെ സംബന്ധിച്ചു, എന്റെ സ്മരണയില്‍നിന്ന് وَكَانُوا അവര്‍ ആകുകയും ചെയ്തു لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കാതെ سَمْعًا കേള്‍ക്കുവാന്‍, കേള്‍ക്കുന്നതിനു
ദുല്ഖര്നൈനി (عليه الصلاة والسلام) പ്രവചിച്ചപ്രകാരം, കാലാന്തരത്തില്‍ – സമുദ്രജലം അലയടിക്കുന്നതുപോലെ – ജനങ്ങള്‍ പരസ്പരം ആക്രമിച്ചും, കുഴപ്പങ്ങളും കലഹങ്ങളും ഉണ്ടാക്കിയും കൊണ്ടിരിക്കും. നാട്ടില്‍ സമാധാനഭംഗവും, അധാര്മ്മികാവസ്ഥയും ഉണ്ടാക്കിത്തീര്‍ക്കും. പിന്നീടു കാഹളം ഊതുന്ന അവസരം – ലോകാവസാനഘട്ടം – വന്നെത്തും അപ്പോള്‍ എല്ലാവരും അല്ലാഹുവിന്റെ മുമ്പില്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും, ഓരോരുത്തനും തക്ക പ്രതിഫലം നല്‍കപ്പെടുന്നതുമാകുന്നു. അല്ലാഹുവിന്റെ ബോധനങ്ങളെ അവഗണിച്ചുകൊണ്ടിരുന്ന അവിശ്വാസികള്‍ക്കു അതികഠിനമായ നരകശിക്ഷയും, സത്യവിശ്വാസികളായ സജ്ജനങ്ങള്‍ക്കു സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങളുമായിരിക്കും ലഭിക്കുക. അടുത്ത വചനങ്ങളില്‍ ഇരു വിഭാഗക്കാരെക്കുറിച്ചും അല്ലാഹു പ്രസ്താവിക്കുന്നതു കാണുക: