18:17 ۞ وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّا مُّرْشِدًا ﴾١٧﴿
സൂര്യന് ഉദിക്കുമ്പോള്‍ അവരുടെ ഗുഹവിട്ടു വലത്തോട്ടു ചാഞ്ഞുപോകുന്നതായും, അസ്തമിക്കുമ്പോള്‍ അതവരെ മുറിച്ചു കടന്നു ഇടത്തോട്ടു പോകുന്നതായും നിനക്കു കാണാം; അവരാകട്ടെ അതില്‍നിന്നുള്ള ഒരു വിശാല സ്ഥലത്തുമാകുന്നു. അതു (എല്ലാം) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെയെങ്കിലും നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവനാണ് നേര്‍മ്മാര്‍ഗ്ഗം സിദ്ധിച്ചവന്; അവന് ആരെയെങ്കിലും ദുര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവന് നേര് വഴി നല്കുന്ന യാതൊരു ബന്ധുവേയും നീ കണ്ടെത്തുന്നതുമല്ലതന്നെ.
ഗുഹ സ്ഥിതി ചെയ്തിരുന്നത് ഏതു രാജ്യത്തായിരുന്നുവെന്നു ക്വുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല. ഈലിയാ (ايلية) എന്ന ബൈത്തുല്‍ മുഖദ്ദസ്സില്‍ ആണെന്നും, മൗസുലിനടുത്തു നീനുവായിലാണെന്നും, റോമായിലാണെന്നും (*) മറ്റും പല അഭിപ്രായങ്ങള്‍ കാണാം. 9-ാം വചനത്തില്‍ ‘റഖീമി’ന്റെ വിവരണത്തില്‍, അതു ഗുഹാവാസികളുടെ രാജ്യത്തിന്റെ പേരാണെന്നുള്ള അഭിപ്രായവും, അതിനു ഉപോല്‍ബലം നല്കുന്ന ചില വിവരങ്ങളും നാം ചൂണ്ടിക്കാണിച്ചുവല്ലോ.
സൂര്യന്, രാവിലെ വലത്തോട്ടും, വൈകുന്നേരം ഇടത്തോട്ടും തെറ്റിപ്പോകുമെന്നും, അങ്ങനെ ഗുഹയില്‍ കിടക്കുന്നവരെ വെയിലിന്റെ ശല്യം ബാധിക്കുകയില്ലെന്നും ഈ വചനത്തില്‍ നിന്നു വ്യക്തമാണ്. അപ്പോള്‍ ഗുഹയുടെ കിടപ്പ് തെക്കുവടക്കായിരിക്കുമെന്നും, ഗുഹാമുഖം മിക്കവാറും വടക്കോട്ടായിരിക്കുമെന്നും കരുതാവുന്നതാകുന്നു. കാരണം, മേല്‍ പറഞ്ഞ ഏത് അഭിപ്രായം നാം എടുത്താലും, ഭൂമദ്ധ്യരേഖയില്‍ നിന്ന് ഏറെക്കുറെ 30 ഡിഗ്രിയോ അതിലധികമോ വടക്കായിരുന്നു ആ രാജ്യമെന്നു തീര്‍ച്ചയാണ്. സൂര്യനാകട്ടെ, വടക്കേ അയനത്തിലും തെക്കേ അയനത്തിലും 23½ ഡിഗ്രി മാത്രമേ നീങ്ങുകയുള്ളു. ഗുഹാമുഖം വടക്കോട്ടല്ലാതാകുന്ന പക്ഷം, പകലില്‍ കുറച്ചു സമയമെങ്കിലും വെയില് അതിനുള്ളില്‍ പ്രവേശിക്കേണ്ടതാണ്. ഏതായാലും, ഗുഹയെപ്പറ്റി കൂടുതല്‍ വല്ലതും അറിയുന്നതില്‍ നമുക്ക് വല്ല പ്രത്യേക പ്രയോജനവും ഉണ്ടായിരുന്നുവെങ്കില്‍, അല്ലാഹു അത് എടുത്തു പറയുമായിരുന്നു. അതില്ലാത്ത സ്ഥിതിക്ക് നാം കൂടുതല്‍ ആരായേണ്ടതില്ല.
والله أعلم
18:18 وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَٰسِطٌ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ﴾١٨﴿
(നീ അവരെ കണ്ടിരുന്നുവെങ്കില്‍,-) അവര്‍ ഉണര്‍ന്നു കിടക്കുന്നവരാണെന്നു നീ ധരിച്ചുപോകുന്നതാണ്; അവരാകട്ടെ, ഉറങ്ങുന്നവരുമാകുന്നു; നാം അവരെ വലത്തോട്ടും, ഇടത്തോട്ടും മറിച്ചിട്ടുകൊണ്ടുമിരിക്കുന്നു; അവരുടെ നായ, ഗുഹാമുഖത്തു അതിന്റെ രണ്ടു മുഴങ്കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരെ നീ എത്തിനോക്കിക്കണ്ടിരുന്നുവെങ്കില്‍, ഓടി രക്ഷപ്പെടുന്നതിനായി അവരില്‍നിന്നും നീ പിന്തിരിഞ്ഞു പോകുകയും, അവര്‍ നിമിത്തം നീ ഭയനിര്‍ഭരനായിത്തീരുകയും ചെയ്യുമായിരുന്നു!
അവര്‍ ഗുഹയില്‍ കിടക്കുന്നത് ഒരാള്‍ നോക്കിക്കാണുന്നപക്ഷം, അവര്‍ ഉണര്‍ന്നുകിടക്കുകയാണെന്ന് അയാള്‍ക്കു തോന്നിപ്പോകുകയും, പേടിച്ചോടുകയും ചെയ്തേക്കും. എന്തോ ആവശ്യാര്‍ത്ഥം കുറച്ചു യുവാക്കള്‍ അവിടെ വിശ്രമിക്കുന്നു, ഒരു കൂറ്റന്‍ നായ പടിവാതുക്കല്‍ പാറാവുമുണ്ട്, എന്ന ഒരു പ്രതീതിയായിരിക്കും അയാള്‍ക്ക് അനുഭവപ്പെടുക. അവരുടെ കര്‍ണ്ണപുടങ്ങളെ അല്ലാഹു അടച്ചിട്ടുണ്ടെങ്കിലും, സാധാരണ ഉറങ്ങിക്കിടക്കുന്നവരില്‍ ഉണ്ടാകാറുള്ള മറ്റു യാതൊരു മാറ്റവും അവരില്‍ കാണപ്പെടുമായിരുന്നില്ല. ഇടക്കിടെ അവര്‍, ചരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്തിരുന്നു. 17-ാംവചനത്തില് ഗുഹയെപ്പറ്റി വിവരിച്ചശേഷം, ഈ വചനത്തില്‍ ഗുഹയില്‍ അവര്‍ ഉറങ്ങിക്കിടക്കുമ്പോഴത്തെ അവസ്ഥ വിവരിക്കുകയാണ് ചെയ്യുന്നത്.