ഒരു കൂടിയാട്ടവും ഒരു കവിതയും ഉളവാക്കിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് . ഒന്നിൽ രാവണൻ ഏകരൂപിയായി ഘനീഭവിക്കുമ്പോൾ മറ്റൊന്നിൽ രാവണൻ ദശാവതാരം കൊള്ളുന്നു . രണ്ടും നമ്മുടെ മനസ്സിനെ കീഴടക്കുന്നു . കപില വേണു അവതരിപ്പിച്ച 'കൈലാസോദ്ധാരണ'വും അനിത തമ്പി എഴുതിയ 'കർക്കടപ്പത്ത്' എന്ന കവിതയുമാണ് ഇവിടെ പരാമർശവിധേയമാകുന്നത്. കവിതയിൽ രാവണൻ വാങ്മയത്തിൽ ഹൃദയശൈലങ്ങളെ കൈയ്യിലെടുക്കുമ്പോൾ കപിലയുടെ ഒറ്റയാൾ ആട്ടത്തിൽ രാവണൻ ഗാന്ധി മൗനവൃതത്തിലെന്നപോലെ അന്തഃകരണങ്ങളെ വശംവദമാക്കുന്നു . കപിലയുടെ രാവണൻ ഇരുകൈകളാൽ കൈലാസത്തെ മേഘപാളികളിലേക്കെറിഞ്ഞ് , മലതിരികെവരുന്നതിനു മുൻപേ വിധിയുമായി പകിടകളിക്കാനിരിക്കുമ്പോൾ , അനിത രാവണനെ വിളിക്കുന്നു , ഹലോ , ഹലോ , രാവണാ , രാവണാ , എരിചുടർ വാശിക്കാരാ രണ്ടുസർഗ്ഗപ്രകാശനങ്ങളിലൂടെ ഉത്ഭവിക്കുന്ന രാവണനിലേക്കുള്ള ഈ പോഡ്കാസ്റ്റിലേക്ക് സ്വാഗതം . പോഡ്കാസ്റ്റിൻ്റെ അവസാനം അനിത തമ്പി കവിത അവതരിപ്പിക്കുന്നുണ്ട് .