മലയാള സിനിമാക്കൊട്ടകയിലെ തീ കെട്ടിട്ടില്ല. അത് ആളിപ്പടരുകയാണ്. അതങ്ങനെ ഗ്രാഫിക്കലായി ദൃശ്യചാരുതയോടെ അവതരിപ്പിക്കുകയാണ് മാതൃഭൂമി. ആളിക്കത്തുന്ന ഒരു മുഖംമൂടി. വെളളിത്തിരയിൽ തീയാളുന്നു എന്ന് തലക്കെട്ടും. മുഖമില്ലാത്ത അനവധി മുഖങ്ങൾ ചേർന്നൊരു വനിതാമുഖമാണ് മലയാള മനോരമയുടെ ചിത്രാവിഷ്കാരം. സിനിമാപീഡനം, വെളിപ്പെടുത്തലുകളിൽ നടപടി തുടങ്ങിയെന്ന് വിവരണം. സിനിമാപീഡനം എന്നൊരു വാക്ക് മനോരമ കൊണ്ടുവന്നിരിക്കുന്നു. അമ്പുകൊളളാത്തവരില്ല എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. അമ്മയെന്ന സ്ഥാപനത്തെ ചുട്ടുചാമ്പലാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന ബോംബ് പൊട്ടിത്തെറിക്കുന്ന കാർട്ടൂണാണ് മാധ്യമത്തിന്റെ സവിശേഷത. അകലെ മാറിനിൽക്കുന്ന മൂന്നുപേർ. മുഖ്യമന്ത്രിയും സിനിമാമന്ത്രി സജിചെറിയാനും മുൻ സിനിമാമന്ത്രി എ.കെ ബാലനും. മുഖ്യമന്ത്രി പറയുന്നു, നമ്മൾ നാലരവർഷമെടുത്ത് നിർവീര്യമാക്കിയ ബോംബാണ് എന്ന്. വി.ആർ രാഗേഷിന്റെ കാർട്ടൂൺ, അതാണ് ഇന്ന് മാധ്യമത്തിന്റെ മുഖം. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast